Tuesday 12 March 2019

ഒരു കളരിക്കഥ..

96 - 97 കാലത്തിലെ ഒരു വേനൽ കാലം.. ഞാൻ ഒരു നാലാം ക്‌ളാസിൽ പഠിക്കുന്നു.. തടി കുറക്കാൻ ആയി അപ്പൻ എന്നെ കൊണ്ട് പോയി കളരിയിൽ ചേർത്തു.. കടത്തനാടൻ കളരി ആണ് .. വീടിന്റെ അടുത്ത് തന്നെ .. പ്രധാന ഗുരുക്കളുടെ പേര് കണാരൻ.. അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റും മകനുമാണ് മനോജ് ഗുരുക്കൾ..വേറൊരു അസിസ്റ്റന്റ് ആവട്ടെ മണിഏട്ടൻ..
നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ വള്ളികളും കളരിയിൽ പോകുന്നുണ്ട് .. എന്റെ കുറെ കൂട്ടുകാരും , നാട്ടിലെ ഉഴപ്പന്മാരായ വേറെ കുറെ ചേട്ടന്മാരും , അങ്ങനെ അങ്ങനെ കുറെ പേര്.. അക്കൂട്ടത്തിൽ എന്റെ ഒരു കസിൻ ചേട്ടൻ സന്തോഷും ഉൾപ്പെടും .. കസിൻ എന്ന് പറയുമ്പോ സന്തോഷുചേട്ടായിയും ഞാനും തമ്മിൽ ഏകദേശം ഒരു 18 വയസ്സിനു വ്യത്യാസം ഉണ്ട് (അപ്പൂപ്പന്റെ ഫാമിലി പ്ലാനിംഗ് കുറച്ചു മോശമായിരുന്നു എന്ന കാര്യം ഈ അവസരത്തിൽ സ്മരിക്കുന്നു )....
ഞാനും ചേട്ടായിയും ഒരുമിച്ചു കളരിയിൽ നിൽക്കുന്നത് കണ്ടാൽ പുതുക്കോട്ടയിലെ പുതുമണവാളൻ സിനിമയിലെ കളരി ആശാൻ വി ഡി രാജപ്പനും , അസിസ്റ്റന്റ് മച്ചാൻ വര്ഗീസിനെയും പോലുണ്ടാവും.. ഒട്ടും വടിവില്ലാത്ത ശരീര പ്രകൃതി ആയിരുന്നു എന്റേതെങ്കിൽ , ചേട്ടായിക്ക് ശരീരമേ ഉണ്ടായിരുന്നില്ല.. ഒരുമാതിരി അസ്ഥി കോലം.. ഞാൻ കളരിയിൽ തടി കുറക്കാൻ പോയപ്പോൾ , ചേട്ടായിടെ ലക്‌ഷ്യം കളരിയിൽ പോയി ഒന്ന് ബോഡി ബിൽഡിംഗ് നടത്തുക എന്നതായിരുന്നു.. പോരാത്തതിന് അപ്പോളൊക്കെ മൂപ്പരുടെ കല്യാണാലോചന നടക്കുന്ന സമയമായിരുന്നു .. അങ്ങനെ അടവുകൾ ഒക്കെ ആയി ഞങ്ങള് കളരിയിൽ സജീവമായി..
മഴക്കാലം തുടങ്ങുന്നതോടെ കളരി വൈൻഡ് അപ്പ് ചെയ്യും.. ഉഴിച്ചിൽ ആണ് പിന്നീടുള്ള പ്രധാന പരിപാടി.. കുഴമ്പോക്കെ ഇട്ടു , ചവിട്ടി ഉഴിഞ്ഞു , പത്തു നാല്പതു ദിവസത്തെ വിശ്രമം കഴിയുമ്പോൾ നമ്മൾ ഒരു പുതിയ മനുഷ്യനാവും എന്നാണു പറയപ്പെടുന്നത്..
ഉഴിച്ചിലിന്റെ ആദ്യ ദിവസം.. ആർക്കുമാർക്കും എന്താണ് നടക്കാൻ പോകുന്നതെന്ന് വലിയ പിടിയില്ല ... പ്രത്യേക മറ കെട്ടിയ മുറിയിൽ ആണ് ഉഴിച്ചിൽ .. ആദ്യം ആദ്യം സീനിയർ ചേട്ടന്മാരുടെ ഊഴം ആണ് .. പിന്നീട് ജൂനിയർസ്.. സീനിയർസിൽ സന്തോഷേട്ടനെ ഊഴം അവസാനമാണ്.. എന്താണെന്നറിയില്ല ഉഴിച്ചിൽ മുറിയിൽ നിന്നും ഇടയ്ക്കിടയ്ക്ക് ഓരോ നിലവിളി കേൾക്കാറുണ്ടായിരുന്നു.. ചിലർ ഉറക്കെ ഗുരുക്കളോടു "മതിയേ, മതിയേ , വയ്യേ " എന്നൊക്കെ കരയുന്നതും കേൾക്കാമായിരുന്നു.. ഉഴിച്ചിൽ കഴിഞ്ഞു തിരിച്ചിറങ്ങുന്ന ആരും ഉഴിച്ചിലിനു ഊഴം കാത്തു നിൽക്കുന്നവരോട് മിണ്ടുന്നു പോലുമില്ല.. സഹതാപം കലർന്ന ഒരു നോട്ടം മാത്രം..
ഈ ഉഴിച്ചിൽ എന്ന് പറയുമ്പോൾ സിൽക്ക് സ്മിത , സ്ഫടികത്തിൽ ലാലേട്ടനെ ഉഴിയുന്ന സംഭവം ആണെന്നാണ് ഞങ്ങളെല്ലാം കരുതിയിരുന്നത് ... പക്ഷെ സംഗതി അതല്ല ..ഗഡാഗഡിയനായ ഒരു ഗുരുക്കൾ നമ്മളെ പല രീതിയിൽ ചവിട്ടി തിരുമ്മും .. ഒരു സുഖവുമില്ല ..ഇടയ്ക്കു അസഹനീയ വേദനയാണ് ..
"ഇവന്മാർക്കൊന്നും നാണമില്ലേ ? വയസ്സ് പത്തു മുപ്പതായി.. എന്നിട്ടു ആ വയസ്സൻ ഗുരുക്കള് ഒന്ന് കുഴമ്പു ഇട്ടു തടവുമ്പോളത്തേക്കും കിടന്നു മോങ്ങുന്നു ...ഇച്ചിരി വേദന പോലും സഹായിക്കാൻ പറ്റാത്ത ഇവന്മാര് എങ്ങനെ ജീവിതത്തിൽ വിജയിക്കും ?" - സന്തോഷേട്ടൻ തന്റെ സ്ഥായി ഭാവമായ പുച്ഛത്തിൽ ഞങ്ങൾ ജൂനിയർസ്‌നോട് ഒരു നെടുനീളൻ ഡയലോഗ് അങ്ങ് കാച്ചി..
"സന്തോഷേ അടുത്തത് നീയാട്ടോ.. റെഡിയായിക്കോ " - മനോജ് എന്ന അസിസ്റ്റന്റ് ഗുരുക്കൾ പറഞ്ഞു
സന്തോഷേട്ടൻ തന്റെ മുറി കയ്യൻ ബനിയനും കിടെക്സ് ലുങ്കിയും ഊരി തോളത്തു ഇട്ടു , ലങ്കോട്ടി ധാരിയായി ഉഴിച്ചിൽ മുറിയിലേക്ക് പോയി.. കണ്ടാലറിയാം , മൂപ്പരും സിൽക്ക് സ്മിതയുടെ ഉഴിച്ചിൽ പ്രതീക്ഷിച്ചാണ് ഉഴിച്ചിൽ മുറിയിൽ പോകുന്നത് ..
നേരം കുറച്ചായി.. ഉഴിച്ചിൽ മുറിയിൽ നിന്നും ഒച്ചയൊന്നും കേൾക്കുന്നില്ല ..
പെട്ടന്ന് , കേട്ട് പരിചയമുള്ള ശബ്ദത്തിൽ ഒരലർച്ച .. സന്തോഷ് ചേട്ടായിടെ ആണ് ..
" ഗുരുക്കളെ ...മതി ഗുരുക്കളെ , മതി , മതി...
സാർ പ്ളീസ് , മനോജ് സർ .. ഡാഡിയോടു നിർത്താൻ പറ
നിർത്തെടാ , നിർത്താൻ ....
നിർത്തിനിട നാ #$%$ മോനെ , എടൊ പരട്ട കുരുക്കളേ നിർത്തെടാ,
നിന്നെ വീട്ടിൽ കേറി തല്ലുണ്ടാ.. മഹാത്‌മാ ക്ലബിന്റെ സെക്രട്ടറിയാടാ ഞാൻ..
പട്ടി ചെറ്റ തെണ്ടി "
ഈ ഭരണിപ്പാട്ട് കഴിഞ്ഞതും കൊടൂരമായ നിശബ്ദത.. പുറത്തെ ഓരോ ഇല അനക്കം പോലും കൃത്യമായി കേൾക്കാവുന്ന അത്രയും സൈലൻസ് ..
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരേം പോലെ സന്തോഷേട്ടനും ഉഴിച്ചിൽ കഴിഞ്ഞു തിരിച്ചിറങ്ങി .. ആരോടും ഒന്നും മിണ്ടാതെ നടന്നു പോയി ..മൂപ്പര് പിന്നെ കളരിയിൽ വന്നതേ ഇല്ല ..
കളരിയിലെ ജൂനിയർസിന്റെ ഇടയിൽ പല കഥകളും പ്രചരിച്ചു .. സന്തോഷേട്ടന്റെ ഭീഷണിയിൽ ഗുരുക്കളും മോനും പേടിച്ചു പോയെന്നും , ദേഹം നൊന്ത സന്തോഷ്ചേട്ടൻ ഗുരുക്കളെ തല്ലിയെന്നും അങ്ങനെ അങ്ങനെ പല പല കഥകൾ ..
വർഷങ്ങൾ കുറെ കഴിഞ്ഞു .. കളരിയും കളരിക്കാരും പല വഴിക്കായി .. അടുത്തിടക്ക്
എന്തോ ഒരു സൗഹൃദ സംഭാഷണത്തിനിടക്ക് ഞാൻ ചേട്ടായിയോട് ചോദിച്ചു - "പണ്ട് കളരിയിൽ പോയപ്പോൾ , ചേട്ടന്റെ ഭീഷണിയിൽ ഗുരുക്കള് ശെരിക്കും പേടിച്ചു പോയോ ; മുറിയിൽ നിന്ന് പിന്നെ ഒച്ച ഒന്നും കേട്ടില്ലല്ലോ ?"
"കളരിയിൽ പോകുമ്പോൾ ലുങ്കി ഉടുക്കരുത്.. അഥവാ ഉടുത്താൽ തന്നെ എന്നും അലക്കി ഇടണം " - ഒരു അന്തവും കുന്തവുമില്ലാത്ത സന്തോഷേട്ടന്റെ മറുപടി ..
ഞാൻ : "ലുങ്കിയോ ? എന്താ ചേട്ടായി കിളി പോയോ ?"
സന്തോഷേട്ടൻ : "കിളിയും കുരുവിയും ഒന്നും പോയതല്ല ... അന്ന് ഗുരുക്കളെ തെറി പറഞ്ഞുന്നും പറഞ്ഞു , അവന്മാര് എന്നെ അകത്തിട്ടു പെരുകി.. ഒച്ച വെക്കാൻ നോക്കിയപ്പോ വായില് എന്റെ അളിഞ്ഞ ലുങ്കിയും കുത്തി കേറ്റി.. അതായിരുന്നു ആ നിഗൂഢമായ നിശബ്ദത.."
കളരിയിൽ പോകുമ്പോൾ ലുങ്കി ഉടുക്കുന്നത് ആരോഗ്യത്തിനു ഹാനികരം എന്ന് പഠിപ്പിച്ച Santosh Vadakkedath ചേട്ടായിക്ക് വേണ്ടി ഈ ബഡായി ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു..
NB : സന്തോഷേട്ടൻ എന്റെ ഫേസ്ബുക് അക്കൗണ്ട് പൂട്ടിച്ചില്ലെങ്കിൽ അടുത്താഴ്ച വേറൊരു കരാട്ടെ കഥ പറയാം

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...