Friday 12 April 2019

മോട്ടിവേഷൻ വേണോ മോട്ടിവേഷൻ

ലൊക്കേഷൻ : ഭാര്യാഗൃഹം
നേരം : പുലർച്ചെ
സന്ദർഭം : അളിയന്റെ കല്യാണത്തലേന്ന്
വീട് അടുത്തായതുകൊണ്ടും , മൂത്ത അളിയന്റെ ആദ്യത്തെയും അവസാനത്തെയും കല്യാണമായതു കൊണ്ടും ഞാനും നീതുവും നേരത്തെ എത്തി.. രാവിലെ തന്നെ ഓരോരോ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലേക്കു എത്തിക്കൊണ്ടിരിക്കുന്നു.. വീട്ടിൽ കാണുന്ന മിക്കവരുടെയും പേര് എനിക്കറിഞ്ഞൂടാ ... പലരേം ഞാൻ ആദ്യമായി കാണുവാണ്.. എന്നാൽ ആ ജ്യാള്യത പുറത്തു കാണിക്കാനും മേല.. എന്റെ മുഖത്തെ ആ വിക്രീള ഭാവം മനസ്സിലാക്കിയിട്ടാവണം നീതു പലരെയും വീണ്ടും വീണ്ടും പരിചയപ്പെടുത്തി തന്നു... റോസമ്മയാന്റി , മേരിയാന്റി , ആശിഷ് ചേട്ടൻ , സുരേഷേട്ടൻ ...ആ ചേട്ടൻ , ഈ ചേട്ടൻ , ആ ആന്റി , ഈ അങ്കിൾ ലിസ്റ്റു അങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേ ഇരുന്നു ...
അതിൽ റോസമ്മയാന്റി വേഗം കമ്പനി ആയി ...ആളൊരു കട്ട ലാലേട്ടൻ ഫാൻ ആണ് .. കല്യാണത്തിനായി നാട്ടിലേക്ക് വരുന്ന വഴി ലാലേട്ടനെ കണ്ട കഥയും , ലാലേട്ടനൊപ്പമുള്ള ഫോട്ടോയും ഒക്കെ കാണിച്ചു ആന്റിയെ ഞാൻ കയ്യിലെടുത്തു ..
റോസമ്മന്റി ഇത്തിരി കൗതുകം കൂടുതലുള്ള ആളാണ് .. എന്ത് കാര്യം കേട്ടാലും വീണ്ടും വീണ്ടു ചൂഴ്ന്നു ചോദിക്കുന്ന പ്രകൃതം ..
"മോനെ മോഹൻലാലിന് ശെരിക്കും അത്രേം വെളുപ്പുണ്ടോ" ?
"പ്ലെയിനിൽ കേറിയപ്പോളും ആള് മുണ്ടാണോ ഉടുത്തത്.."?
"മോഹൻലാലിന് സുചിത്രേടെ അത്രേം തടിയുണ്ടോ" ?
ആന്റിയുടെ സംശയങ്ങൾ ഒരു അന്തവും കുന്തവും ഇല്ലാതെ നീണ്ടു പോയിക്കൊണ്ടിരുന്നു..
നീതു വീണ്ടും വീണ്ടും ഓരോരോ ബന്ധുക്കളെ എനിക്ക് പരിചയപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു..
ഈ സീനിൽ നിന്നും ഒന്ന് രക്ഷപ്പെടാൻ വേണ്ടി ആണ് അടുക്കളയിലേക്കു പോയത് .. അവിടെ ആണേൽ രണ്ടു മൂന്നു ചേച്ചിമാർ ഇരുന്നു തേങ്ങാ ചിരവുന്നുണ്ട്.. അതിൽ സാവിത്രിചേച്ചിയെ മാത്രം അറിയാം.. ആള് സ്ഥിരം സഹായത്തിനായി വീട്ടിൽ വരാറുണ്ട് .. മറ്റു രണ്ടുപേരും എനിക്ക് പുതിയ ആളുകളാണ് ... വീട്ടിലെ ആകെപ്പാടെ ഉള്ള മരുമോനല്ലേ.. എല്ലാരോടും കറച്ചുനേരം കത്തി വെച്ചേക്കാം എന്ന് കരുതി ചേച്ചിമാരുടെ കൂടെ തേങ്ങാ ചിരവാൻ ഞാനും കൂടി..
എന്റെ മണ്ടൻ കളി കണ്ടു അടുക്കളയിലെ ചേച്ചിമാർ എല്ലാരും മുഖത്തോടു മുഖം നോക്കി ചിരി..
"ചേച്ചിമാരുടെ പേരെങ്ങാനാ ? ഇവിടടുത്താനോ വീട് ?" - ഞാൻ വളവളാണ് സംസാരിക്കാൻ തുടങ്ങി.. ഞാൻ കാണുന്ന പോലെ ഭീകരൻ അല്ലെന്നു മനസ്സിലായിട്ടാവണം , ചേച്ചിമാരും വേഗം കമ്പനി ആയി ,,
എന്നാൽ കൂടി നിന്ന ചേച്ചിമാരിൽ ഒരാൾ മാത്രം എന്റെ ചോദ്യങ്ങൾക്കു മറുപടി തരുന്നുമില്ല , ഞാൻ പറയുന്ന വളിപ്പ് കേട്ട് ചിരിക്കുന്നുമില്ല ..
"അതെന്ന സാവിത്രിചേച്ചിയെ , ഈ ചേച്ചി മാത്രം പേര് പറയാത്തെ, നാണമാണോ "?
എന്റെ ചോദ്യത്തിന് ആദ്യമായി ആ ചേച്ചി മറുപടി പറഞ്ഞു '
"അതല്ല മോനെ ..എന്റെ പേര് കേൾക്കാൻ കൊള്ളൂല്ല .. നന്നില്ലാത്ത പേരാണ് "
ആദ്യമായാണ് ഒരാൾ എന്നോട് അങ്ങനെ പറയുന്നത്
പേര് ചോദിച്ചപ്പോൾ , വിചിത്രമായ മറുപടി
"ചേച്ചിടെ പേര് കൊള്ളില്ലെന്നു ആര് പറഞ്ഞു ? ഞാൻ ചേച്ചിടെ പേരൊന്നു കേട്ട് നോക്കട്ടെ .. എന്നിട്ടല്ലേ തീരുമാനിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്ന് .." - ഞാൻ പറഞ്ഞു
കുറെ തവണ നിർബന്ധിച്ചപ്പോൾ മനസില്ല മനസോടെ ആ ചേച്ചി പറഞ്ഞു '"ഞാൻ പൊക്കി "
ഇത് പറയാനാണോ ചേച്ചി ഇത്രേം ബുദ്ധിമുട്ടിയെ ? ഇത് നല്ല പേരല്ലേ .. പൊക്കി ചേച്ചി ..
"അതല്ല മോനെ.. എല്ലാരും എന്നെ കളിയാക്കും.. ആരാ ഈ പേര് ഇട്ടെന്ന് ചോദിക്കും.. ആദ്യമാദ്യമൊക്കെ ഞാൻ എല്ലാരോടും പേര് പറയുവായിരുന്നു .. ഇപ്പൊ മടുപ്പാണ്.. ഞാൻ എന്നെ തന്നെ വെറുത്തുപോയി ... ആളുകളുടെ കളിയാക്കലുകൾ .."
പൊക്കി ചേച്ചി ആകെ സെന്റി ആയി.. പൊക്കി ചേച്ചി പറയുന്നതെല്ലാം സത്യമാണെന്നു സാവിത്രിചേച്ചിയും പറഞ്ഞു.. രാവിലെ തന്നെ ഒരാളുടെ മൂട് കളഞ്ഞല്ലോ എന്ന് ഓർത്തു എനിക്കും സങ്കടമായി ..
തേങ്ങകൾ കുറെ ചിരവി തീരാൻ ഉണ്ട് .. എനിക്ക് വേറെ പ്രതേയ്കിച്ചു പണിയും ഇല്ല .. ഒരാളുടെ പേര് മാത്രം കാരണം അയാൾ ഡി-മോട്ടിവേറ്റഡ് ആവാൻ പാടില്ലെന്ന് ഞാൻ ആ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കാൻ തീരുമാനിച്ചു ..
"എന്റെ പൊന്നു പൊക്കി ചേച്ചിയെ ... പൊക്കൻ, ചോയി, ആണ്ടി എന്നൊക്കെ പേരുള്ള ഒരു പത്തു പേരെയെങ്കിലും എനിക്കറിയാം.. ഒരു പൊക്കൻ ചേട്ടൻ എന്റെ അയൽവാസി കൂടി ആയിരുന്നു ...അവരാരും ആ പേരിനു ഒരു കുറ്റവും കാണുന്നില്ല.. ആ പേര് പറയ്യാൻ അവർക്കൊക്കെ അഭിമാനമാണ് ... നാട്ടുകാര് എന്തേലും പറയട്ടെ .. നമ്മുടെ കാഴ്ചപ്പാടാണ് എല്ലാം തീരുമാനിക്കുന്നത് .. നല്ലതും ചീത്തയും എല്ലാം.. നമ്മൾക്ക് നമ്മളെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും പറ്റിയില്ലെങ്കിൽ , മറ്റുള്ളവരെ എങ്ങനെ ഇഷ്ടപ്പെടാൻ പറ്റും.. ചേച്ചിയുടെ പേര് നല്ല പേരാണ് .. ചേച്ചിയെ പോലെ തന്നെ നല്ല സുന്ദരമായ പേര് .."
പിന്നെയും ഞാൻ എന്തൊക്കെയോ പറഞ്ഞു ..
പൊക്കി ചേച്ചി സങ്കടം ഒക്കെ മറന്നു വരുന്നു ..
എന്റെ ചളി വിറ്റുകൾക്കു ചിരിക്കാനും തുടങ്ങി ..
തേങ്ങാ ചിരവൽ പുരോഗമിക്കുന്നു ..
ചിരട്ടകൾ കുമിഞ്ഞു കൂടുന്നു..
അപ്പോളാണ് കൗതുകക്കാരി റോസമ്മയാന്റി അടുക്കളയിലേക്കു വന്നത്..
ആളും ഞങ്ങളുടെ കൂടി തേങ്ങാ ചിരവൽ ടീമിൽ കൂടി.. പൊതുവെ മൗനിയായ പൊക്കിചേച്ചിയെ ആന്റി നോട്ടമിട്ടു
"എന്നാ പറ്റി ? ഒരു സന്തോഷമൊന്നും ഇല്ലാത്തെ? " - റോസമ്മയാന്റി പൊക്കിചേച്ചിയോടു ആരാഞ്ഞു ..
ആന്റിയുടെ സാന്നിധ്യത്തിൽ ചേച്ചിയെ ഒന്നൂടെ മോട്ടിവേറ്റ് ചെയ്തേക്കാം എന്ന് ഞാനും കരുതി..
കേട്ടോ ആന്റി.. ഈ ചേച്ചിയുടെ പേര് നല്ല ഭംഗിയുള്ള ഒരു പേരാണ്.. .. കാരണവന്മാർ ഇട്ട പേരാണ് ...പക്ഷെ ചേച്ചിക്ക് ആ പേര് ഇഷ്ടമില്ല
കൗതുകം കൂടിയ ആന്റി ചേച്ചിയോട് പേര് ആരാഞ്ഞു ..
"പൊക്കി... എന്റെ പേര് പോക്കിന്നാണ് ചേടത്തി" - പതിഞ്ഞ സ്വരത്തിലാണേലും , അഭിമാനത്തോടെ ചേച്ചി പറഞ്ഞു ...
"പൊക്കിയോ ? അയ്യോ ഇതെന്ന ഊള പേരാന്നെ ? ആരാ ഈ പേരിട്ടെ ഗസറ്റി പരസ്യം കൊടുത്തു മാറ്റാൻ മേലായിരുന്നോ ?" - അസ്ഥാനത്തുള്ള കൗതുകക്കാരി ആന്റിയുടെ മറു ചോദ്യം
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞതു പോലെ ആയി എന്റെ അവസ്ഥ ..
"ആടിനെന്തു അങ്ങാടി " എന്ന് പറഞ്ഞത് പോലെ ആണ് .. "കൗതുകക്കാരി ആന്റിക്ക് എന്തോന്ന് പൊക്കി ചേച്ചി "
തേങ്ങാ ചിരവൽ പാതി വഴിയിൽ ഉപേക്ഷിച്ചു ഞാൻ സ്ഥലം കാലിയാക്കി.. മോട്ടിവേഷൻ കൊടുത്തു കൊടുത്തു തള്ളി തള്ളി പൊക്കിചേച്ചിയെ ഒരു മലയുടെ മുകളിൽ എത്തിച്ചതായിരുന്നു.. വീണ്ടും ആ പാവത്തിനെ ഒരു പടു കുഴിയിലേക്ക് തള്ളിയിട്ടപോലെ ഒരു ഫീലിംഗ്..
പൊക്കിചേച്ചിയുടെ സാന്നിദ്യം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ അടുക്കള വഴിയുള്ള സഞ്ചാരം ഞാൻ കുറച്ചു ..
കൗതുകക്കാരി ആന്റി വീണ്ടും വീണ്ടും പുതിയ പുതിയ ആളുകളോട് വിശേഷങ്ങൾ അനേഷിച്ചു കൊണ്ടേയിരുന്നു ..
പക്ഷെ ആന്റിയുടെ കമന്റൊന്നും പൊക്കിചേച്ചിയെ തളർത്തിയില്ല .. കല്യാണദിവസങ്ങളിൽ പല തവണ കണ്ടപ്പോളും പൊക്കി ചേച്ചി ഹാപ്പി ആയിരുന്നു ...ചേച്ചി ആരോടും പേര് പറയാതിരുന്നിട്ടില്ല ..ഒരു പക്ഷെ ചേച്ചി ചേച്ചിയെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ടാവാം...
ഹാപ്പിയായ പൊക്കിചേച്ചിയെ കണ്ടപ്പോൾ , ചോക്കലേറ്റു എന്നാ സിനിമേടെ ക്ളൈമാക്സില് ജയസുര്യ പറയുന്ന ഡയലോഗ് ആരോ എന്റെ ചെവിയിൽ പറയുന്ന പോലെ എനിക്ക് തോന്നി..
"ആദ്യമായിട്ടാ എന്റെ നാടകത്തിനു കയ്യടി കിട്ടുന്നത് " എന്ന പോലെ
"ആദ്യമായിട്ടാണ് എന്റെ മോട്ടിവേഷൻ ക്‌ളാസ് കേട്ടിട്ട് ഒരാള് നന്നായതു !!"

Wednesday 3 April 2019

ഒരു ഹോസ്പിറ്റൽ കഥ ...

ഞാൻ ഒരു ഒൻപതിൽ പഠിക്കുന്ന സമയം.. അപ്പന് കലശലായ വയറു വേദന .. വയറു വേദന അസഹനീയമായപ്പോൾ കോഴിക്കോട് നിർമല ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. അൾസറിന്റെ ആരംഭം ആണെന്നും കൂടുതൽ അറിയണമെങ്കിൽ എൻഡോസ്കോപ്പി ചെയ്യണമെന്നും ചിറ്റപ്പൻ കൂടെ ആയ ഡോക്ടർ പറഞ്ഞു .. രണ്ടു ദിവസം കഴിഞ്ഞു എൻഡോസ്‌കോപിക്കുള്ള ഡേറ്റും തന്നു..
"എൻഡോ സ്കോപി" ? അപ്പനെന്നെ ഒന്ന് നോക്കി ..
"എൻഡോ സ്കോപി" ..പറഞ്ഞത് പോലെ ഞാനും എവിടേയോ കേട്ട് നല്ല പരിചയമുള്ള വാക്കു .. ഓർത്തപ്പോൾ ഫിസിക്സിൽ പഠിച്ചിട്ടുണ്ട്.. മൊത്തം ആന്തരിക പ്രതിഫലനം അഥവാ "Total Internal Reflection " എന്ന പ്രതിഭാസത്തിന്റെ സാധ്യത ഉപയോഗിച്ച് ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ വഴി മനുഷ്യന്റെ ആന്തരികാവയവങ്ങൾ പരിശോധിക്കുന്ന ഒരു മെഡിക്കൽ എക്സ്ആമിനഷൻ രീതി .. അന്നനാളം വഴി അകത്തെ അവയവങ്ങളുടെ അവസ്ഥ കാണുകയാണ് ഈ രീതിയുടെ ലക്‌ഷ്യം ... അപ്പനോട് എനിക്കുള്ള വിവരം വെച്ച് ഞാൻ എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചു.. എന്തൊക്കെയോ അറ്റവും മുറിയും മാത്രമേ മൂപ്പർക്ക് മനസ്സിലായുള്ളു..
എൻഡോസ്കോപ്പി എന്ന പേരിൻറെ കാഠിന്യം കൊണ്ടാവാം , ബൈ സ്റ്റാൻഡേർ ആയ എന്നെ അപ്പൻ ഉറങ്ങാൻ സമ്മതിച്ചില്ല.. ഇൻറർനെറ്റിൽ നോക്കി കൂടുതൽ കാര്യങ്ങൾ തപ്പി കണ്ടു പിടിക്ക് എന്നും പറഞ്ഞു അപ്പനെന്നെ അലമ്പാക്കിക്കൊണ്ടിരുന്നു.. 2G കണക്ടിവിറ്റി പോലും ഇല്ലാത്ത കാലത്തു , നോക്കിയയുടെ GPRS ഫോണിൽ ഞാനും അപ്പനും കൂടെ നെറ്റിൽ എൻഡോസ്‌കോപ്പിയെ കുറിച്ച് തിരയാൻ തുടങ്ങി.. ചെറിയ ചൂണ്ട നൂല് പോലുള്ള കുറെ കേബിളുകളുടെ പടം ഫോണിന്റെ സ്‌ക്രീനിൽ തെളിഞ്ഞു .. ഫോട്ടോയ്ക്ക് താഴെ "Optical Fiber Cable " എന്നും " Used In Endoscopy " എന്നും കണ്ടു ..
ചാച്ചന് ഒരിത്തിരി സമാധാനമായി ...എന്തോ ചൂണ്ട നൂൽ പോലുള്ള വയറുകൾ കൊണ്ടുള്ള പരിപാടിയാണ്.. പേടിക്കാൻ മാത്രം ഒന്നും ഇല്ല .. എനിക്കും ആശ്വാസമായി.. ഇനി അപ്പന്റെ അലമ്പില്ലാതെ ഉറങ്ങാമല്ലോ..
വിരസമായ ഒരു ദിവസം കൂടെ ഞങ്ങൾ അവിടെ തള്ളി നീക്കി.. സന്ദർശകർ കാണാൻ വരുന്നുണ്ട്.. അമ്മ പകല് മാത്രമേ ഹോസ്പിറ്റലിൽ നിൽക്കുന്നുള്ളൂ ..വിസിറ്റർസ് മിക്കവരും ഓറഞ്ചും മുന്തിരിയും കൊണ്ടുവരുന്നത് കൊണ്ട് , എന്റെ വായ്ക്കും റെസ്റ്റില്ല ..
രാത്രി ആയപ്പോ ഒരു നേഴ്സ് റൂമിലേക്ക് വന്നു.. നാളെ രാവിലെ ചെയ്യാൻ പോകുന്ന എൻഡോ സ്‌കോപ്പിയെ കുറിച്ച് വിവരിക്കുകയും , അത് ചെയ്യാനുള്ള സമ്മത പത്രം രോഗിയുടെ കയ്യിൽ നിന്നും ഒപ്പിട്ടു മേടിക്കുകയും ആണ് ലക്‌ഷ്യം ... പണ്ട് മുതൽക്കേ നല്ലപോലെ നൊണ പറയുന്ന ശീലം ഉള്ളത്കൊണ്ട് , എൻഡോസ്‌കോപ്പിയെക്കുറിച്ചു നെറ്റിൽ തിരഞ്ഞു ഞങ്ങള് പഠിച്ചുവെന്നും , സിസ്റ്റർക്കു എന്തേലും സംശയം ഉണ്ടേൽ ഞങ്ങൾ പറഞ്ഞു തരാമെന്നും ഞാൻ തട്ടി വിട്ടു... അങ്ങനെ ആണെങ്കിൽ തന്റെ ജോലി കുറഞ്ഞല്ലോ എന്നും പറഞ്ഞു സിസ്റ്റർ ആ കൺസെന്റ് ഫോം മാത്രം ഒപ്പിട്ടു വാങ്ങി പോയി .. ഞാനും അപ്പനും അങ്ങനെ വീണ്ടും സൈഡ് ആയി..
നേരം പര പര വെളുക്കുന്നു.. എൻഡോസ്കോപ്പി ചെയ്യുമ്പോൾ ഇടേണ്ട ഉടുപ്പുമായി നഴ്‌സുമാർ റൂമിലേക്ക് വന്നു.. ഓപ്പറേഷൻ തീയറ്ററിൽ തന്നെ ആണ് പോലും എൻഡോസ്‌കോപിയും ചെയ്യുന്നത്.. ഓപ്പറേഷൻ ചെയ്യാൻ കൊണ്ടുപോകുമ്പോൾ ഇടുന്ന അതെ കടും പച്ച നിറത്തിലുള്ള ഉടുപ്പ്..
ഇതൊക്കെ കണ്ടപ്പോൾ എനിക്കും അപ്പനും ഇത്തിരി പേടി ആയി.. എങ്കിലും ഞാൻ അപ്പനെ കൂൾ ആക്കാൻ വേണ്ടി പറഞ്ഞു..
"ചെറിയ ചൂണ്ട നൂല് പോലുള്ള കേബിൾ , വെറും നൈസ് കേബിൾ .. അതിങ്ങനെ വായിൽകൂടെ ഇടും.. അത്രേയുള്ളു "
ഉടുപ്പൊക്കെ ഇട്ടു സ്‌ട്രെച്ചറിൽ കയറ്റി അപ്പനെ ഓപ്പറേഷൻ റൂമിലേക്ക് കൊണ്ട് പോയി .. ചാച്ച എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .. അപ്പോളും ഞാൻ ആശ്വസിപ്പിച്ചു .." ചെറിയെ ചൂണ്ട നൂല് .. അത്രേയേയുള്ളു .. "
അടുത്ത സീൻ ഓപ്പറേഷൻ തീയറ്ററിന്റെ പുറത്തുള്ള വരാന്തയാണ്.. തീയറ്ററിനു അകത്തുള്ള രോഗികളുടെ ബന്ധുക്കൾ ഏറെ ടെൻഷൻ അടിച്ചു പുറത്തു നിൽക്കുന്നു... അവിടെ നിന്നവരിൽ മിക്ക ആളുകളുടെയും ആശ്രിതരെയും ഓപ്പറേഷന് ആണ് കൊണ്ടുപോയിരുന്നത്.. എന്റെ അപ്പന്റെ മാത്രമേ എൻഡോസ്കോപ്പി ഉള്ളു .. എല്ലാ മതസ്ഥരും പ്രാർത്ഥനാപൂർവ്വം , നിശബ്ദമായി ഇരിക്കുന്ന സ്ഥലം.. അത് ഒരുപക്ഷെ ഓപ്പറേഷൻ തീയറ്ററിന്റെ പുറത്തു മാത്രം കാണാൻ പറ്റുന്ന കാഴ്ചയാണ്..
നേരത്തെ കൊണ്ടുപോയ രോഗികളിൽ ആരോ ഒരാളെ പുറത്തേക്കു കൊണ്ട് വരുന്നുണ്ട് .. ആള് മരണപ്പെട്ടിരുന്നു.. കരച്ചിലും ബഹളവുമായി ഓപ്പറേഷൻ തീയറ്റർ പരിസരം ആകെ ശോകം അവസ്ഥയിൽ ആയി .. പുറത്തു കൂടിയിരിക്കുന്ന മറ്റു രോഗികളുടെ ബന്ധുക്കളിലും ഒരു ഭീതി നിഴലാടാൻ തുടങ്ങി..
അപ്പോൾ വളരെ യാദൃശ്ചികമായി എന്റെ നാട്ടുകാരി ഒരു ചേച്ചിയെ ഞാൻ തീയറ്റർ പരിസരത്തു കാണാനിടയായി.. ആള് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ നേഴ്സ് ആണ്.. ചില രോഗികളെ ഹോസ്പിറ്റലുകാർ തന്നെ സ്പെഷ്യലിസ്റ് ചികിത്സക്കായി മറ്റു ഹോസ്പിറ്റലുകളിലേക്കു കൊണ്ടുപോകാറുണ്ടെന്നും , അത്തരം ഒരു രോഗിയോടൊപ്പം വന്നതാണ് താനും എന്ന് ആ നേഴ്സ് ചേച്ചി പറഞ്ഞു.. അപ്പനെ എൻഡോസ്കോപ്പി ചെയ്യാനാണ് അഡ്മിറ്റ് ചെയ്തതെന്ന് പറഞ്ഞപ്പോൾ , വളരെ പഴയ ഒരു എൻഡോസ്കോപ്പി യന്ത്രം ആണ് അവിടെ ഉള്ളതെന്ന് ആ ചേച്ചി പറഞ്ഞു .. ചെറിയ ചൂണ്ട നൂലുകൾ പോലെയുള്ള കേബിളുകൾ ആവും എന്ന് ഞാൻ വിശ്വസിച്ചിരുന്ന സ്ഥാനത്തു രണ്ടിഞ്ചിന്റെ പി വി സി പൈപ് പോലുള്ള ഭീകരൻ ഫൈബർ കേബിളുകളും ആണ് ഉണ്ടാവുക എന്നും ആ സിസ്റ്റർ പറഞ്ഞു തന്നു..
ഈശ്വര അപ്പൻ ...!! ചൂണ്ട നൂല് പ്രതീക്ഷിച്ചു പോയ അപ്പനെ എല്ലാവരും കൂടെ എൻഡോസ്കോപ്പി ചെയ്തി കൊല്ലാക്കൊല ചെയ്തിട്ടുണ്ടാവും..
ടെൻഷൻ അടിച്ചു വരാന്തയിൽ ഇരിക്കുമ്പോൾ , ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ വീണ്ടും തുറന്നു .. ഒരു വീൽ ചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് അപ്പനെ കൊണ്ടുവരുന്നു.. രോഗികളുടെ ബന്ധുക്കൾ എല്ലാവരും എന്നേം അപ്പനേം നോക്കുന്നു.. മൊത്തം നിശബ്ദത.. പെട്ടന്ന് വീൽ ചെയറിൽ നിന്നും അപ്പൻ എന്റെ നേർക്ക് ചാടിക്കൊണ്ടു ഉറക്കെ ആക്രോശിച്ചു " എവിടെയാടാ നിന്റെ ചൂണ്ട നൂൽ .. പി വി സി പൈപ്പിന് പോലും ഇത്രേം വീതി ഉണ്ടാവില്ല .. അവന്റെ അമ്മൂമ്മേടെ ഒരു ചൂണ്ട നൂലും ഫിസിക്‌സും "
ഇത്രേംപറഞ്ഞു വീൽ ചെയറിൽ വീണ്ടും കയറിയിരുന്നു അപ്പൻ റൂമിലേക്ക് പോയി ..
കഥ മൊത്തം അറിയാതെ ആട്ടം കണ്ടു കൊണ്ടിരുന്ന കുറെ പേര് ഓപ്പറേഷൻ തിയറ്ററിനു പുറത്തുണ്ടായിരുന്നു..
അതിൽ ഒരു അമ്മൂമ്മ എന്റെ അടുത്ത് വന്നു അപ്പന്റെ വീല്ചെയറിനെ ചൂണ്ടിക്കൊണ്ട് പറയുവാ - " അന്റെ അച്ഛൻ എന്തൊരു ജീവിയാടോ .. മൂപ്പര് മനുഷ്യൻ തന്നെ ആണോ .. ഓന്റെ ഓപ്പറേഷൻ കഴിഞ്ഞു ഒരു പത്തു മിനിട്ടു അല്ലെ ആയിട്ടുണ്ടാവൂ ... നോക്ക് .. പയറു മണി പോലെ അല്ലെ തെറിച്ചു തെറിച്ചു പോകുന്നത് "
അപ്പന്റേതു ഓപ്പറേഷൻ അല്ല, എൻഡോസ്കോപ്പി ആണ് കഴിഞ്ഞതെന്ന് എന്നും പറഞ്ഞു ആ അമ്മൂമ്മേനെ തിരുത്താൻ ഞാനും നിന്നില്ല.. കുറച്ചു പേരെങ്കിലും വിചാരിക്കട്ടെ , എന്റെ അപ്പൻ ഓപ്പറേഷൻ കഴിഞ്ഞു തീയറ്ററിൽ നിന്നും ഇറങ്ങി ഓടിയ ഒരു മഹാനാണെന്ന്.. 🤪🤪

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...